13/02/2011

ഒറ്റയാന്റെ തലയെടുപ്പ്

മലയാളി ബ്ളോഗ്ഗര്‍മാര്‍ക്കിടയില്‍ സുപരിചിതനാണ് വിനു എന്ന വിനീത് . മലയാള സാഹിത്യത്തെ ജീവനുതുല്യം സ്നേഹിക്കുന്ന ഈ എഴുത്തുകാരന്‍ വൈമാനിക സാങ്കേതിക വിദ്യയാണ് പഠിച്ചുകൊണ്ടിരിക്കുന്നത്. കവി മോഹനകൃഷ്ണന്‍ കാലടിയുമായി വിനു നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങളാണ് ഈ പോസ്റ്റില്‍. മലയാളനാട് എന്ന പ്രസിദ്ധീകരണത്തില്‍ ഈ പോസ്റ്റ്‌ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.


"ഒരേ പുഴയില്‍ നിങ്ങള്‍ക്ക്
രണ്ടുവട്ടം കുളിക്കനാവില്ല"- ഹെറാക്ലിറ്റസ്

ഇതുപോലെയാണ് മോഹനകൃഷ്ണന്‍ കാലടിയുടെ കവിതകള്‍. പാരമ്പര്യത്തിലൂന്നി പിറവിയെടുക്കുന്ന അദ്ദേഹത്തിന്റെ വരികള്‍ക്ക് ഒരിക്കലും പുതുകവിതയുടെ നിയതമായ ചട്ടക്കൂടിനകത്തെഴുതഅന്‍ കഴിയില്ല. തന്റെ പുതുകവിതയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഉല്‍ക്കണ്ഠകളും നമ്മോട് പങ്കുവെയ്ക്കാന്‍ അദ്ദേഹം തയ്യാറായത് ഒരല്പ്പം വിമുഖതയോടെ തന്നെയാണ്. കവിയരങ്ങുകള്‍ക്കും കവിക്കൂട്ടങ്ങള്‍ക്കും അപരിചിതനായ മോഹനകൃഷ്ണന്‍ കാലടിയുടെ വാക്കുകള്‍ക്കൊപ്പം നമുക്കും ചേരാം.


? ഗ്രാമീണത പ്രസരിക്കുന്ന കാവ്യപാരമ്പര്യത്തിലധിഷ്ടിതമായ കവിതകളാണ് താങ്കളുടെ ഒട്ടു മിക്ക കവിതകളും. ഇതിനുവേണ്ടി പ്രത്യേകം തയ്യാറെടുപ്പുകള്‍ നടത്താറുണ്ടോ?

* എന്റെ വായന പൊതുവേ ആ കവിതാപാരമ്പര്യത്തില്‍ അധിഷ്ടിതമായിട്ടുള്ളതായിരുന്നു. കോളേജിലെത്തിയതിനു ശേഷം മാത്രമേ ഞാന്‍ ആധുനീക കവിതകള്‍ വായിച്ചിട്ടുള്ളൂ. അതുവരെ ആ പഴയ വൃത്ത താള ബദ്ധമായ കവിതകളിലായിരുന്നു എന്റെ കവിതാവായന നിലനിന്നിരുന്നത്. ഞാന്‍ തികച്ചും ഒരു ഗ്രാമവാസിയാണ്. ജനിച്ചതും വളര്‍ന്നതുമെല്ലാം കാലടി എന്ന ഗ്രാമത്തിലാണ്. കുറ്റിപ്പുറം ഗവ: ഹൈസ്ക്കുളിലാണ് ഞാന്‍ പത്ത് വര്‍ഷം തുടര്‍ച്ചയയി പഠിച്ചത്. ആ സ്കൂളും പുഴയുമ്മ് തീവണ്ടിയുമെല്ലാം എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നുതന്നെ പറയാം. അവയൊക്കെ ഒരു പരിധിവരെ എന്റെ കവിതകളിലും കടന്നുകൂടിയിട്ടുണ്ടാവാം. കുറ്റിപ്പുറം എന്ന ഗ്രാമം എന്റെ ബാല്യത്തെയും കൗമാരത്തെയും ഏറെ സ്വാംശീകരിച്ചിട്ടുണ്ട്. എന്റെ അനുഭവങ്ങളും വായനയും പാരമ്പര്യത്തില്‍ത്തന്നെയാണ് സഞ്ചരിച്ചുവന്നിട്ടുള്ളത്. ആ രീതിയില്‍ത്തന്നെയാണ് ഞാന്‍ ആദ്യകാലങ്ങളില്‍ എഴുതിവന്നതും. പിന്നീട് അതില്‍നിന്ന് കുതറിമാറാന്‍ ഒരുപാട് ശ്രമിച്ചിട്ടുണ്ടെങ്കിലും എനിക്ക് അതിന് കഴിഞ്ഞില്ല എന്നതാണ് സത്യം. ബോധപൂര്‍വമല്ലാതെ തന്നെയാണ് മേല്പ്പറഞ്ഞ ഗ്രാമീണതയും പാരമ്പര്യത്തിന്റെ അംശവുമെല്ലാം ഇന്റെ കവിതയില്‍ കടന്നുവരുന്നതും. അതിനുവേണ്ടി ഞാന്‍ പ്രത്യേകിച്ച് യാതൊരു വിധ തയ്യാറെടുപ്പുകളും നടത്താറുമില്ല.

? താങ്കളുടെ കവിതകള്‍ വായിക്കുമ്പോള്‍ കളിപ്പാട്ടങ്ങള്‍ ചിതറിക്കിടക്കുന്ന ബിംബം നിരന്തരമായി കാണപ്പെടാറുണ്ട്. അതിലൂടെ കവിതയെ സമീപിക്കുമ്പോള്‍ ഒരു ഇന്‍സ്റ്റലേഷന്‍ ആര്‍ട്ട് പോലെയാണ് കവിതകള്‍ അനുഭവപ്പെടാറുള്ളത്. അതിനെക്കുറിച്ച്....

* കളിപ്പാട്ടങ്ങളെ ഇമേജുകളായി ഉപയോഗിക്കനുള്ള ശ്രമം. അതു ഞാന്‍ ബോധപൂര്‍വം സ്വീകരിക്കുന്ന ഒരു രീതിയാണ്. എന്റെ കവിതകള്‍ക്ക് ഇന്‍സ്റ്റലേഷന്‍ ആര്‍ട്ടിന്റെ സ്വഭാവമുണ്ടെന്ന് ആദ്യമായാണ് ഒരാള്‍ അരോപിക്കുന്നത്. അതിനെക്കുറിച്ച് ഞാന്‍ വേണ്ടപോലെ ആലോചിച്ചിട്ടില്ല. അപ്പപ്പോള്‍ എന്തു തോന്നുന്നുവോ അതാണ് ഞാന്‍ എഴുതാന്‍ ശ്രമിക്കാറുള്ളത്. പിന്നീട് ഞാന്‍ ചില തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ നടത്താറുമുണ്ട്. മേല്പ്പറഞ്ഞ ഇന്‍സ്റ്റലേഷന്‍ ആര്‍ട്ടിന്റെ കാര്യം ഒരു വായനക്കാരന്റെ തലത്തില്‍ നിന്നാണെങ്കില്‍ അതെനിക്ക് ഒരു അംഗീകരമായി എടുക്കാമല്ലോ.

? താങ്കളുടെ കവിതകളെ ഒരു സ്വയം വിമര്‍ശനത്തിന് വിധേയമാക്കിയാല്‍....

• ഞാന്‍ എഴുതിയിട്ടുള്ള പല കവിതകളും എനിക്ക് ഇഷ്ടപ്പെടാതെ പോകുകയാണ് പതിവ്. എന്റെ കവിതയില്‍നിന്ന് എനിക്ക് എന്നെ മാറ്റിനിര്‍ത്തിനോക്കാന്‍ കഴിയുമോ എന്ന കാര്യം സംശയമാണ്. വളരെ പെട്ടെന്നുതന്നെ എനിക്ക് എന്റെ കവിതകളെ മടുക്കാറുണ്ട്. അടുത്തകാലത്തായി അത് കൂടിക്കൂടി വരികയാണ്. പഴയ കവിതകളോടുള്ള അടുപ്പവും എന്റെ അനുഭവങ്ങള്‍ എന്നില്‍നിന്ന് അകന്നുപോകുന്നതുമായിരിക്കാം ഒരു പക്ഷേ ഇതിനു കാരണം ഒരു സ്വയം വിമര്‍ശനത്തിന് എന്റെ എല്ലാ കവിതകളേയും വിധേയമാക്കിയാല്‍ മൂന്നോ നാലോ കവിതകളെയൊഴിച്ച് മറ്റൊന്നും എന്നെ തൃപ്തിപ്പെടുത്തിയിട്ടില്ല എന്ന് എനിക്ക് പറയേണ്ടിവരും

? കവിയരങ്ങുകളിലേയും കൂട്ടയ്മകളിലേയും താങ്കളുടെ അസാന്നിധ്യം ഞാന്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. അത്തരം ഒത്തുചേരലുകളില്‍ നിന്ന് താങ്കളെ ബോധപൂര്‍വ്വം ഒഴിവാക്കുകയാണെന്ന് തോന്നുന്നുണ്ടോ?

* ബോധപൂര്‍വ്വം ഒഴിവാക്കുന്നതൊന്നുമായിരിക്കില്ല. പലപ്പോഴും വിളിച്ചാല്‍കൂടി ഞാന്‍ പോകാന്‍ ശ്രമിക്കാറുമില്ല എന്നതാണ് സത്യം. പഠനകാലം മുതല്‍ക്കേ ഞാന്‍ കവിയരങ്ങുകളില്‍ പങ്കെടുത്തിരുന്ന ഒരാളാണ്. ഈ അടുത്ത കാലത്തായി എന്നെ ഏറ്റവും കൂടൂതല്‍ ബോറടിപ്പിക്കുന്നതും ഈ കവിയരങ്ങുകള്‍ തന്നെയാണ്. അതുകൊണ്ട് തന്നെ കവിയരങ്ങ് എന്നു കേട്ടാല്‍ പിന്നെ ഞാന്‍ ആ വഴിക്ക് പോകാറേയില്ല. ഞാന്‍ ജോലിചെയ്യുന്ന എന്റെ കോളേജില്‍ ഇത്തരം പരിപാടികള്‍ നടക്കുമ്പോള്‍പോലും എന്തെങ്കിലും ഒരു കാരണം പറഞ്ഞ് പോകാതിരിക്കലാണ് പതിവ്. ബോധപൂര്‍വ്വം പലരും എന്നെ ഒഴിവാക്കുകയാണെന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. അങ്ങനെയൊരാളെ ഒഴിവാക്കേണ്ട കാര്യമെന്താണ്? അത്തരത്തില്‍ ഒഴിവാക്കപ്പെട്ടവരൊക്കെ തിരിച്ചുവന്ന ചരിത്രമാണ് ലോകകവിതയിലും മലയാള കവിതയിലും സംഭവിച്ചിട്ടുള്ളത്.Quotationഅത്തരത്തില്‍ ഒഴിവാക്കപ്പെട്ടവരൊക്കെ തിരിച്ചുവന്ന ചരിത്രമാണ് ലോകകവിതയിലും മലയാള കവിതയിലും സംഭവിച്ചിട്ടുള്ളത്.Quotation കുഞ്ഞിരാമന്‍ നായരെ ഭക്തകവി എന്നു പറഞ്ഞ് എല്ലാവരും ഒഴിവാക്കി നിര്‍ത്തിയതല്ലേ. പിന്നീട് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുകയും വില്‍ക്കപ്പെടുകയും ചെയ്ത ഒരു കവിയായി അദ്ദേഹം മാറി. അതുപോലെ ഒഴിവാക്കപ്പെടുന്ന എല്ലാവരും തിരിച്ചു വന്നുകൊണ്ടേയിരിക്കും.

? കവിക്കൂട്ടായ്മയെ ഒരു സാഹിത്യപ്രവര്‍ത്തനമായി കണക്കാക്കാന്‍ കഴിയുമോ?

* ഒരിക്കലും എനിക്കങ്ങനെ തോന്നിയിട്ടില്ല. വായനക്കാരനോടുള്ള സംവാദമാണ് ഒരു എഴുത്തുകാരന് ആദ്യം വേണ്ടത്. രണ്ടുപേരെഴുതുന്നു, അവരെഴുതിയകവിതകള്‍ പരസ്പരം വായിച്ചുകേള്‍പ്പിക്കുന്നു, അതിനെക്കുറിച്ച് സംസാരിക്കുന്നു. ഇതൊന്നും ഒരു സാഹിത്യപ്രവര്‍ത്തനമായി തോന്നുന്നില്ല. ഇതെല്ലാം ക്ലസ്റ്റര്‍ യോഗമ്പോലെയുള്ള ഒരു സംഭവം മാത്രമാണ്.

? ഓരോ കവിക്കൂട്ടായ്മ നടക്കുമ്പോഴും അവിടെ ക്ഷണിക്കപ്പെടുന്നത് അത് സംഘടിപ്പിക്കുന്നവര്‍ക്ക് വേണ്ടപ്പെട്ട ആളുകളാണ്. ഇതിനെ കവിതയിലെ ഒരു ഗ്രൂപ്പിസമായി കണക്കാക്കാന്‍ കഴിയുയ്മോ?

* തീര്‍ച്ചയായും അങ്ങനെ കണക്കാനാകും. രാഷ്ട്രീയത്തില്‍നിന്നും അതുപോലെ കോര്‍പ്പറേറ്റ് മേഖലയില്‍ നിന്നുമൊക്കെ കവിതയിലേക്കു വന്ന ഒരു രോഗപ്രവണതയാണിത്. ഇത്തരം സംഘങ്ങള്‍ക്കിടയില്‍ കവിതാചര്‍ച്ചയൊന്നുകല്ല. ഒരു പ്രസ്പര സുഖകര യത്നം മാത്രമാണ് നടക്കുന്നത്. അതൊന്നും വായനക്കാരനോ ആസ്വാദകനോ ശ്രദ്ധിക്കുന്നു പോലുമില്ല. മലയാളം വാരികയില്‍ വന്നുകൊണ്ടിരിക്കുന്ന കവിതാ ചര്‍ച്ചപോലും ആരും വായിക്കുന്നില്ല എന്നതാണ് എനിക്ക് തോന്നുന്നത്. ആളുകള്‍ കവിത വായിക്കുന്നത് പോലും കുറഞ്ഞിരിക്കുന്നു. കവിതാവായനയും ചൊല്ലലുമെല്ലാം ഇന്ന് വടക്കന്‍ കേരളത്തില്‍ മാത്രമായി ചുരുങ്ങിയിട്ടുണ്ട്. അവിടെയാണെങ്കില്‍ ഇത്തരം ചര്‍ച്ചകളോ കവിക്കൂട്ടങ്ങളോ ഉണ്ടാകറില്ല. മറിച്ച് കവികളും വായനക്കാരും തമ്മിലുള്ള കൂട്ടങ്ങളാണുണ്ടാവുന്നത്. എഴുതാനില്ലാത്ത കവിതകളേയും മറ്റു പലതിനേയും ഒളിച്ചുവെയ്ക്കാനുള്ള ശ്രമങ്ങളാണ് ഇത്തരം കവിക്കൂട്ടയ്മകള്‍ എന്നേ എനിക്ക് പറയുവാനുള്ളൂ.

? മുതിര്‍ന്ന ചില കവികള്‍ മാധ്യമലോബികളെ കൂട്ടുപിടിച്ച് യുവകവികളുടെ വളര്‍ച്ചയെ തടയുന്നതിനെക്കുറിച്ച് താങ്കള്‍ എന്തു പറയുന്നു?

• ഉള്ള ഒരു കാര്യം തന്നെയാണ് താങ്കള്‍ ഉന്നയിച്ച ഈ ആരോപണം. ഇക്കഴിഞ്ഞ കാലങ്ങളില്‍ ഈ ഒരവസ്ഥ നല്ലപോലെ നേരിട്ടത് കെ.ആര്‍.ടൊണിയായിരുന്നു. അതുമാറി ഇപ്പോള്‍ വേറെ പലരും നേരിടുന്നുണ്ടാവാം. വെട്ടിമാറ്റപ്പെടുന്നവരുടെ എണ്ണം കൂടിക്കൂടിയും മാറിമാറിയും വന്നുകൊണ്ടിരിക്കും. ആനുകാലിക പ്രസിദ്ധീകരണമായി സാഹിത്യം എന്ന് പുറത്തുവരാന്‍ തുടങ്ങിയോ അന്നുമുതല്‍ എല്ലാ ഭാഷയിലും ഉണ്ടായിരിക്കാന്‍ സാധ്യതയുള്ള ഒരു സംഗതിയാണിത്. മലയാളത്തിലെ പല മുതിര്‍ന്ന എഴുത്തുകാര്‍ ഇപ്പോഴും ഇത് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. കൂടാതെ മാധ്യമ പിന്‍തുണയുള്ള ജൂനിയര്‍ എഴുത്തുകാരും ഈ തന്ത്രം നല്ലപോലെ പയറ്റുന്നുണ്ട്. ഒരു കാലത്ത് പത്രസ്ഥാപനങ്ങളിലെ എഡിറ്റര്‍മാരുമായും മുതിര്‍ന്ന കവികളുമായും ബന്ധം സ്ഥാപിക്കാന്‍ അവരുടെയെല്ലാം വീടുകളിലേയ്ക്ക് ഞാന്‍ ഒരു പാട് പോയിട്ടുണ്ട്. അതൊന്നും തന്നെ വിജയം കണ്ടില്ല. അതുകൊണ്ടുതന്നെയാണ് ആനുകാലികങ്ങളില്‍ എന്റെ പേര് വരാന്‍ വൈകിയത്.

• ? ഇതില്‍ നിന്ന് താങ്കള്‍ എങ്ങനെ രക്ഷപ്പെട്ടുവന്നു?

• * പറയാനാവാത്ത ചില തന്ത്രങ്ങള്‍കൊണ്ട് മാത്രമാണ് എനിക്ക് അതിന് കഴിഞ്ഞത്. കവിയരങ്ങുകളില്‍ നിന്ന് മാറിനില്‍ക്കലും മറ്റും ഈ കളരിമുറകളുടെ ഒരു ഭാഗം തന്നെയാണെന്ന് വേണമെങ്കില്‍ പറയാം. ഒരിക്കലും ആനുകാലികങ്ങളിലേക്ക് എഴുതിയതെല്ലാം അയച്ചുകൊണ്ടിരുന്നാല്‍ അത് അച്ചടിച്ച് വരുമെന്ന് എനിക്ക് തോന്നുന്നില്ല.